കാരവനെതിരെ ഐടി കരിനിയമം പ്രയോഗിച്ച് കേന്ദ്രം; വെബ്‌സൈറ്റ് പൂട്ടിക്കുമെന്ന താക്കീതില്‍ മിനിട്ടുകള്‍ക്കുള്ളില്‍ വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചു; കോടതിയില്‍ നേരിടുമെന്ന് കാരവന്‍

‘ദ കാരവന്‍’ മാസികയ്ക്കെതിരെ പുതിയ ഐടി നിയമം ആദ്യമായി പ്രയോഗിച്ച് കേന്ദ്ര സര്‍ക്കര്‍. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ലേഖനം 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് കാണിച്ചാണ് കേന്ദ്ര ഐടി മന്ത്രാലയം തിട്ടൂരമിട്ടത്. ഇതു സംബന്ധിച്ചുള്ള നോട്ടീസ് മാധ്യമ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മൂന്ന് കശ്മീര്‍ യുവാക്കള്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കൊടിയ മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടന്നുള്ള ലേഖനമാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം നോട്ടീസ് ലഭിച്ചുവെന്ന് ‘കാരവന്‍’വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ലക്കത്തില്‍ ‘സൈനിക പോസ്റ്റില്‍നിന്നുള്ള നിലവിളി’ എന്ന പേരില്‍ വന്ന ലേഖനം ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതാണെന്നും വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ വെബ്സൈറ്റ് പൂട്ടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

എന്നാല്‍, തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കാരവന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അറിയിച്ചു. മോദി സര്‍ക്കാരിന്റെ കാലത്ത്‌ 2021, 2023 വര്‍ഷങ്ങളിലായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം ഐടി നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്.

Read more

കേന്ദ്രസര്‍ക്കാരിന് മാധ്യമസ്ഥാപനങ്ങളില്‍മേല്‍ അമിത അധികാരം നല്‍കുന്നതാണ് നിയമമെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. മാധ്യമ സ്ഥാപനത്തിന്റെ ഭാഗം പോലും കേള്‍ക്കാതെ നടപടിക്ക് സര്‍ക്കാരിന് ഈ വകുപ്പ് അനുമതി നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ, കേന്ദ്രം നോട്ടീസ് നല്‍കി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കാരവന്‍ വെബ്‌സൈറ്റില്‍ നിന്ന് വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്.