തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തൃപുരയില്‍ ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹന്‍പുരില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അരമണിക്കൂറോളം നീണ്ടുനിന്നു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ഒരു മന്ത്രിയാണ് അക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചു. സംഘര്‍ഷം നടന്ന മജ്ലിഷ്പുര്‍ ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ത്രിപുരയില്‍ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരിന് 27നുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

നാഗാലാന്‍ഡില്‍ മാര്‍ച്ച് 12നും മേഘാലയയില്‍ മാര്‍ച്ച് 15നും ത്രിപുരയില്‍ മാര്‍ച്ച് 22നും നിയമസഭയുടെ കാലാവധി അവസാനിക്കും. മൂന്നു സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കുക. 70% പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെ 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് ലോക്സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിന് നടക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ എംപിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.