എല്ലാ പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനങ്ങളിലെത്തണം; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംശയാസ്പദമായ വല്ലതും കണ്ടാല്‍ ഹെല്‍പ്‌ലൈനില്‍ അറിയിക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്

ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് എല്ലാ പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനങ്ങളിലെത്തണം. വോട്ടെണ്ണലില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി, പിസിസി ആസ്ഥാനങ്ങളില്‍ സജ്ജരായിരിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി.

പാര്‍ട്ടി ഓഫീസുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വോട്ടെണ്ണലില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവിടേക്ക് പ്രവര്‍ത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംശയാസ്പദമായ വല്ലതും സംഭവിച്ചാല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് ആ വീഡിയോ അടിയന്തരമായി +91 7982839236 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് അയക്കണം. വോട്ടെണ്ണലിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ +91 9560822897 എന്ന നമ്ബറിലേക്കും അയക്കാമെന്നും നിര്‍ദേശം നല്‍കി.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും. പുലര്‍ച്ചെ നാലിനുതന്നെ ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 8.30ന് ആദ്യ ഫല സൂചനകള്‍ പുറത്തുവരും.

ഇത്തവണ സ്ട്രോംഗ് റൂമുകള്‍ രാവിലെ 5.30 ന് തുറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്ട്രോംഗ് റൂമുകള്‍ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂര്‍ മുന്നേയാക്കി.