കല്‍ക്കരി ഇറക്കുമതിയില്‍ അഴിമതി; അദാനി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സ്റ്റാലിന്‍ സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അരാപോര്‍ ഇയക്കം എന്ന സംഘടന നല്‍കിയ പരാതിയിലാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നടപടി. അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നതാണ് പരാതി.

ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് അന്റി കറപ്ഷനാണ് അദാനി ഗ്രൂപ്പിനെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുക. തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയ്ക്ക് വേണ്ടി കല്‍ക്കരി ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുകളാണ് അന്വേഷിക്കുക. നേരത്തെ ഇത് സംബന്ധിച്ച് സംഘടന നല്‍കിയ പരാതിയില്‍ വിജിലന്‍സ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

ഇതിന് പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിന് നേരിട്ട് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയ്ക്കായി അദാനി ഗ്രൂപ്പ് കല്‍ക്കരി ഇറക്കുമതി ചെയ്തതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് അരാപോര്‍ ഇയക്കം ആരോപിക്കുന്നത്.

ഉയര്‍ന്ന വിലയ്ക്ക് അദാനി ഗ്രൂപ്പ് കല്‍ക്കരി വിറ്റതോടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായതായാണ് ആരോപണം. 2012 മുതല്‍ 2016 വരെ ഇത്തരത്തില്‍ കല്‍ക്കരി വിറ്റതില്‍ ഏകദേശം 6066 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായതായാണ് സംഘടന ആരോപിക്കുന്നത്.