2.07 കിലോമീറ്റർ നീളം, അഞ്ച് മിനിറ്റിൽ ഉയർത്താനും താഴ്ത്താനും സൗകര്യം; രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ- ലിഫ്റ്റ് കടൽപ്പാലം, പാമ്പൻ പാലം തുറന്നു

രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ- ലിഫ്റ്റ് കടൽപ്പാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പാലത്തിനടിയിലൂടെ കടന്നുപോയ ഒരു കോസ്റ്റ് ഗാർഡ് കപ്പലും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. തമിഴ്നാട്ടിൽ നടന്ന ചടങ്ങിലാണ് മോദി പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ചത്.

തമിഴ്നാട്ടിലെ പാക് കടലിടുക്കിൽ 2.07 കിലോമീറ്റർ നീളമുള്ള പാലം ഇന്ത്യയുടെ എൻജിനീയറിംഗ് വൈദഗ്ധ്യത്തിന്റെ തെളിവാണ്. 99 തൂണുകളോടു കൂടിയ പാലം തീർത്ഥാടനകേന്ദ്രമായ രാമേശ്വരം ദ്വീപിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. 535 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. 1914ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാമ്പൻ പാലം 2022 ഡിസംബറിൽ ഡീകമീഷൻ ചെയ്തതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ തീരുമനമായത്.

ലിഫ്റ്റ് സ്പാൻ രണ്ടായി വേർപ്പെടുത്തി ഇരുവശത്തേക്കും ഉയർത്തുന്ന സംവിധാനമായിരുന്നു പഴയ പാലത്തിന്റേത്. എന്നാൽ വലിയ കപ്പലുകൾക്ക് അടക്കം സുഗമമായി പോകാൻ കഴിയുന്ന തരത്തിൽ അഞ്ചുമിനുട്ട് കൊണ്ട് ലിഫ്റ്റ് സ്പാൻ 17 മീറ്ററോളം നേരെ ഉയർത്താവുന്ന സംവിധാനമാണ് പുതിയ പാലത്തിൽ. ഈ പാലം കുത്തനെ ഉയർത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കൽ വെർട്ടിക്കൽ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലം ഉയർത്താൻ 3 മിനിറ്റും താഴ്ത്താൻ 2 മിനിറ്റുമാണ് വേണ്ടിവരിക.

110 വർഷം പഴക്കമുള്ള പാലത്തെയാണ് പുനർനിർമിച്ചത്. 1910ൽ ബ്രിട്ടീഷുകാർ നിർമാണം തുടങ്ങിയ പഴയ പാമ്പൻ പാലം 1914ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1964ലെ ചുഴലിക്കാറ്റിൽ പാമ്പൻ- ധനുഷ്കോടി പാസഞ്ചർ ഒഴുകിപ്പോയ അപകടത്തിൽ 126 പേർ കൊല്ലപ്പെടുകയും പാലം ഏതാണ്ട് പൂർണമായി നശിക്കുകയും ചെയ്തിരുന്നു. തുടർന്ന് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിനുള്ളിലാണ് പാലം പുനർനിർമിച്ചത്. കാലപ്പഴക്കത്തെത്തുടർന്ന് 2002 ഡിസംബറിൽ പാലം ഡീകമ്മിഷൻ ചെയ്യുകയായിരുന്നു.