ഡൽഹി മദ്യനയ അഴിമതി; കെ കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്. ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂ‍ഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ആണ് ഇഡി വെളിപ്പെടുത്തിയിരിക്കുന്നത്.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും, തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കൂടിയായ കവിതയെ കഴിഞ്ഞ മാര്‍ച്ച് 15നാണ് ഹൈദരാബാദിലെ വസതിയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി ഇവരെ ഏഴുദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു.

മാര്‍ച്ച് 23ന് കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി നല്‍കി. പിന്നീട് ഏപ്രില്‍ ഒമ്പത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു കോടതി. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ് ഗവര്‍ണറായി വികെ സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.