ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ; ജമ്മു കശ്മീരിൽ ബിജെപിയുടെ അവസാന അടവ്, വ്യാപക പ്രതിഷേധം

ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ സഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള ലെഫ്. ഗവർണറുടെ നിർദ്ദേശത്തിനെതിരെ വ്യാപക വിമർശനം. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണറുടെ അധികാരം വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി പ്രയോഗിച്ചിരിക്കുകയാണ്. കോൺഗ്രസും നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ലെഫ്. ഗവർണർക്ക് ഇത്തരം അധികാരങ്ങൾ നൽകുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 , ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) നിയമം 2023 എന്നിവ പ്രകാരമാണ് ലെഫ്റ്റനൻ്റ് ഗവർണർ മനോജ്‌ സിൻഹ നാമനിർദേശം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട 90 എംഎൽഎമാർക്കു പുറമെയായിരിക്കും ഈ അംഗങ്ങൾ. ഇതോടെ നിയമസഭയിലെ അംഗബലം 95 ആയി ഉയരും. ഭൂരിപക്ഷം 48 ആയിരിക്കും.

നടപടി ‘ജനാധിപത്യ വിരുദ്ധമാണെന്ന്’ കോൺഗ്രസ് ആരോപിച്ചു. ഇത് ജനഹിതത്തെ അട്ടിമറിക്കലാണെന്നും ബിജെപി നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുമെന്നുമാണ് ബിജെപി ഇതര പാ‍ർട്ടികളുടെ വാദം. നീക്കത്തെ ശക്തമായി എതിർത്ത കോൺഗ്രസ്, അത്തരത്തിലുള്ള ഏതൊരു നീക്കവും ജനാധിപത്യത്തിനും ജനവിധിയ്ക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും മേലുള്ള കടന്നാക്രമണമാണെന്ന് കുറ്റപ്പെടുത്തി. നാമനിർദ്ദേശം നടന്നാൽ സുപ്രീംകോടതിയിൽ പോകുമെന്ന് നാഷണൽ കോൺഫറൻസും വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ അംഗങ്ങളെ നാമനിർദേശം ചെയ്തതാണ് വിമർശനങ്ങൾക്കു വഴിവെച്ചത്. ലെഫ്. ഗവർണർ മനോജ് സിൻഹയ്ക്ക് പ്രത്യേക അധികാരം നൽകിയത് ബിജെപിയെ സർക്കാർ രൂപീകരണത്തിന് സഹായിക്കുമെന്നാണ് പ്രധാന വിമർശനം. നീക്കം ബിജെപിയുടെ തന്ത്രമാണെന്നും ഗവർണർ മുഖേന അഞ്ച് എംഎൽഎമാരെ ബിജെപിക്ക് നിർദേശിക്കാനാകുമെന്നത് ആശങ്കാജനകമാണെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും പറയുന്നു.

ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 അനുസരിച്ച്, നിയമസഭയിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിനായി ലെഫ്റ്റനൻ്റ് ഗവർണർക്ക് രണ്ട് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം. നിയമത്തിലെ 2013 ജൂലൈയിലെ ഭേദഗതി അനുസരിച്ച്, ഈ രണ്ടിന് പുറമെ രണ്ട് കുടിയേറ്റ കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ, മൂന്ന് അംഗങ്ങളെ കൂടി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ ലഫ്റ്റനൻ്റ് ഗവർണർക്ക് അധികാരം ലഭിച്ചിട്ടുണ്ട്. അവരിൽ ഒരാൾ കാശ്മീരി കുടിയേറ്റ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീയും മറ്റൊരാൾ പാക് അധീന ജമ്മു കശ്മീരിൽനിന്ന് കുടിയിറക്കപ്പെട്ട ആളും ആയിരിക്കണം.

അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജമ്മുവിൽ കോൺഗ്രസിന്റെ വലിയ മുന്നേറ്റമാണ് നടക്കുന്നത്. ആകെയുള്ള 90 സീറ്റുകളിൽ ഇന്ത്യ സഖ്യം 55 സീറ്റുകളിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ബിജെപി 17, പിഡിപി 2, മറ്റുള്ളവർ 6 എന്നതാണ് ഇപ്പോൾ ലീഡ് നില.