ഇന്ത്യയില്‍ ഇന്ധനം വില്‍ക്കുന്നത് വന്‍ നഷ്ടത്തില്‍; സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍

ഇന്ത്യയില്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് സ്വകാര്യ എണ്ണക്കമ്പനികള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതോതില്‍ നില്‍ക്കുമ്പോഴും അതിനനുസരിച്ച് ഇന്ത്യയില്‍ മാറ്റം വരുത്താതിനാലാണ് പ്രതിസന്ധിയെന്നും കമ്പനികള്‍ അവകാശപ്പെടുന്നു. ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടംസഹിച്ചാണു ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നെന്നും അവര്‍ പറയുന്നു.

ജിയോ ബി.പി., നയാര എനര്‍ജി, ഷെല്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളാണ് ഇത്തരമൊരു പ്രതിസന്ധിയില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്. പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലെ നഷ്ടം ഈ മേഖലയില്‍ തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഇന്‍ഡസ്ട്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുമ്പോഴും രാജ്യത്തെ എണ്ണവില്‍പ്പനയുടെ 90 ശതമാനവും കൈയാളുന്ന പൊതുമേഖലാ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ആകെ ചെലവിന്റെ മൂന്നിലൊന്നാക്കി നിര്‍ത്തുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന വിലയുള്ള സമയത്തും 2021 നവംബര്‍ ആദ്യം മുതല്‍ 2022 മാര്‍ച്ച് 21 വരെ 137 ദിവസം രാജ്യത്ത് എണ്ണവിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. അതിനുശേഷം 14 തവണയായി ശരാശരി 80 പൈസ വീതം കൂട്ടി. ഇതോടെ എണ്ണവിലയില്‍ ലിറ്ററിന് ഏതാണ്ട് 10 രൂപ കൂടി. എങ്കിലും തങ്ങള്‍ക്ക് പഴയ വിടവ് നികത്താനാകുന്നില്ലെന്നാണ് കമ്പനികളുടെ പരാതി.