' ഡോക്ടറുടെ കൊലപാതകത്തിന് തൊട്ടുമുൻപ് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചു, കാമുകിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു'; സഞ്ജയ് റോയിയുടെ നുണപരിശോധന റിപ്പോർട്ട് പുറത്ത്

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയായ സഞ്ജയ് റോയ്, ഞായറാഴ്ച നടന്ന നുണപരിശോധനയിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. കുറ്റകൃത്യത്തിന് മണിക്കൂറുകൾക്ക് മുമ്പ് റെഡ് ലൈറ്റ് തെരുവിൽ വെച്ച് മറ്റൊരാളെ പീഡിപ്പിച്ചതായി സഞ്ജയ് റോയ് നുണപരിശോധനയ്ക്കിടെ സമ്മതിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

സുഹൃത്തിനൊപ്പം റെഡ് ലൈറ്റ് ഏരിയ സന്ദർശിച്ചിരുന്നുവെന്നും നുണപരിശോധനയ്ക്കിടെ സഞ്ജയ് റോയ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (സിബിഐ) പറഞ്ഞു. സഞ്ജയ് റോയ് തൻ്റെ കാമുകിയെ വീഡിയോയിൽ വിളിച്ച് അവളുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുറ്റകൃത്യം നടന്ന ദിവസം രാത്രി സഞ്ജയ് റോയ് സുഹൃത്തിനൊപ്പം മദ്യപിച്ചിരുന്നു. പിന്നീട് അവർ റെഡ് ലൈറ്റ് ഏരിയയിലേക്ക് പോയി. പിന്നീട് അവർ ദക്ഷിണ കൊൽക്കത്തയിലെ മറ്റൊരു റെഡ് ലൈറ്റ് ഏരിയയായ ചെത്‌ലയിലേക്ക് പോയി. ചെത്‌ലയിലേക്കുള്ള യാത്രാമധ്യേ അവർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ഇവർ ആശുപത്രിയിലേക്ക് മടങ്ങി. തുടർന്ന് 4.03ന് സെമിനാർ ഹാളിന് സമീപമുള്ള ഇടനാഴിയിലേക്ക് സഞ്ജയ് റോയ് പോയി. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഇയാൾ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനായ അനുപം ദത്തയുടെ വീട്ടിലേക്ക് പോയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം, നുണ പരിശോധനയ്ക്കിടെ ‘തെറ്റായതും വിശ്വസിക്കാൻ കഴിയാത്തതുമായ’ ഉത്തരങ്ങളാണ് സഞ്ജയ് റോയ് നൽകിയതെന്നും റിപ്പോർട്ടുണ്ട്. ഇയാൾ ലൈംഗിക വൈകൃതമുള്ളയാളാണെന്നും അശ്ലീല വീഡിയോകൾക്ക് കടുത്ത അടിമയാണെനും സിബിഐ വെളിപ്പെടുത്തി. ഇയാളുടെ ഫോണിൽ നിന്ന് നിരവധി പോൺ ക്ലിപ്പുകൾ കണ്ടെത്തി.

സെമിനാർ ഹാളിൽ വിശ്രമിക്കാൻ പോയപ്പോഴായിരുന്നു ഡോക്റ്ററെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഡോകറ്ററുടെ ശരീരത്തിൽ ബാഹ്യവും ആന്തരികവുമായ 25 മുറിവുകൾ ഉണ്ടായിരുന്നു, ശ്വാസം മുട്ടിയാണ് അവർ മരിച്ചത്. കേസിൽ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിൻ്റെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ചയും സഞ്ജയ് റോയ് നുണപരിശോധനയ്ക്ക് വിധേയനായിരുന്നു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 12 മണിക്കൂറിലധികം സമയം എടുത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി കൊൽക്കത്ത പൊലീസിനോട് ചോദിച്ചിരുന്നു. ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും ആത്മഹത്യയാക്കി മാറ്റാൻ സന്ദീപ് ഘോഷ് ശ്രമിച്ചതായും അതിൽ പറയുന്നു. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ഏജൻസി അന്വേഷിക്കുന്നുണ്ട്.