വിശ്വാസവോട്ട് നേടി ഹേമന്ത് സോറൻ സർക്കാർ; 45 എംഎൽഎമാർ അനുകൂലമായി വോട്ട് ചെയ്തു

വിശ്വാസ വോട്ടെടുപ്പിൽ ജയിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സർക്കാർ. 81 അംഗ നിയമസഭയിൽ 45 എംഎൽഎമാർ വിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം സ്വതന്ത്ര നിയമസഭാംഗമായ സരയൂ റോയ് വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

ജാർഖണ്ഡ് മുക്തി മോർച്ചയുടെ എല്ലാ എംഎൽഎമാരും ഹേമന്ത് സോറനെ പിന്തുണച്ചു. വിജയം നേടിയ ഹേമന്ത് സോറൻ സംസ്ഥാന നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് സ്പീക്കർ രബീന്ദ്ര നാഥ് മഹ്തോ ഒരു മണിക്കൂർ ചർച്ചയ്ക്ക് അനുവദിച്ചു. 81 അംഗങ്ങളുള്ള നിയമസഭയിൽ 45 എംഎൽഎമാരാണ് ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഭരണ സഖ്യത്തിലുള്ളത്.

അഴിമതി ആരോപണത്തിൽ ഇഡി അറസ്റ്റ് ചെയ്തിരുന്ന ഹേമന്ത് സോറൻ അഞ്ചു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്തുന്നത്. ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡൻ്റായ ഹേമന്ത് സോറൻ സംസ്ഥാനത്തിൻ്റെ 13-ാമത് മുഖ്യമന്ത്രിയായി ജൂലൈ 4-നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഝാർഖണ്ഡ് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇൻഡ്യ മുന്നണി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഇക്കഴിഞ്ഞ മാസമാണ് ഹേമന്ത് സോറൻ ജയിൽമോചിതനായത്‌. തുടർന്ന് നേതൃത്വത്തിന്റെ തീരുമാനപ്രകാരം ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യസഖ്യത്തിന്റെ യോഗത്തിലാണ് ഹേമന്ത് സോറനെ വീണ്ടും നിയമസഭാകക്ഷി നേതാവാക്കാൻ ധാരണയിലെത്തിയത്. പിന്നാലെ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ഹേമന്ത് സോറനെ ക്ഷണിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ചംപായ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

Read more