വെടിയുതിര്‍ത്താല്‍ ഷെല്ലുകള്‍ കൊണ്ട് മറുപടി നല്‍കും; ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് അമിത്ഷാ

ഭീകരവാദത്തെ തുടച്ചുനീക്കുന്നതുവരെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഭീകരവാദികളേയും സൈന്യത്തിനെതിരെ കല്ലെറിയുന്നവരെയും ജയിലില്‍ നിന്ന് മോചിപ്പിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ച് ജമ്മുവിലെ നൗഷേരിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

ജമ്മുവില്‍ സര്‍ക്കാര്‍ രൂപീകരിച്ച് സൈന്യത്തെ കല്ലെറിയുന്നവരെയും ഭീകരവാദികളെയും മോചിപ്പിക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം. എന്നാല്‍ ഇന്ത്യ ഭരിക്കുന്നത് മോദി സര്‍ക്കാരാണ്. ഭീകരവാദത്തെ മോദി സര്‍ക്കാര്‍ പാതാളത്തിലേക്ക് അയയ്ക്കുമെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു.

ഭീകരവാദത്തെ തുടച്ചുനീക്കുന്നതുവരെ പാകിസ്ഥാനുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ല. രാഹുല്‍ ഗാന്ധിയോടും ഫാറൂഖ് അബ്ദുള്ളയോടും ഇതുതന്നെയാണ് പറയാനുള്ളത്. തനിക്ക് രാജ്യത്തെ യുവാക്കളോടാണ് സംസാരിക്കേണ്ടതെന്നും പാകിസ്ഥാനോടല്ലെന്നും അമിത്ഷാ പറഞ്ഞു. അതിര്‍ത്തിക്കിപ്പുറത്തേക്ക് വെടിയുതിര്‍ത്താല്‍ ഷെല്ലുകള്‍ കൊണ്ട് മറുപടി നല്‍കുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സെപ്റ്റംബര്‍ 18ന് കഴിഞ്ഞു. സെപ്റ്റംബര്‍ 25നും ഒക്ടോബര്‍ 1നും രണ്ടും മൂന്നും ഘട്ടം വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ 4ന് ആണ് വോട്ടെണ്ണല്‍.