ഇന്ത്യാസഖ്യം സര്‍ക്കാര്‍ രൂപികരിക്കാനുള്ള 272 കടന്നു; ഭൂരിപക്ഷം ഉറപ്പാക്കി 350 സീറ്റിലേക്കുള്ള പ്രയാണത്തില്‍; പ്രവചനവുമായി കോണ്‍ഗ്രസ്

പ്രതിപക്ഷ ഇന്ത്യാ സഖ്യം കേവലഭൂരിപക്ഷമായ 272 കടന്നെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. ഭൂരിപക്ഷം ഉറപ്പാക്കി 350 സീറ്റിലേക്കുള്ള പ്രയാണത്തിലാണെന്നും അദേഹം പറഞ്ഞു.

ആറാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ ഭരണകക്ഷിയായ ബിജെപിയുടെ വിധി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞെന്നും ആദ്യഘട്ടം മുതല്‍ ഓരോ ഘട്ടത്തിലും ഇന്ത്യാസഖ്യം കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

ബിജെപി നേതാക്കളെ നാട്ടുകാര്‍ ആട്ടിയോടിക്കുന്നതിനാല്‍ പ്രചാരണത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും കര്‍ഷകര്‍ക്കിടയിലെ രോഷമാണ് ഇതിനു കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ദളിതരുടെയും പിന്നാക്കക്കാരുടെയും സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മുസ്ലിം വോട്ട്ബാങ്കിനായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണി മുജ്‌റ നൃത്തമാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ ബക്‌സാര്‍, കാരക്കാട്ട്, പാടലിപുത്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലാണു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം.

‘ജനങ്ങളെ ഭീതിയിലാഴ്ത്താനാണു പ്രതിപക്ഷ സഖ്യത്തിന്റെ ശ്രമം. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങളെല്ലാം തട്ടിപ്പറിച്ച് മുസ്ലിംകള്‍ക്കു നല്‍കാനുള്ള ഇന്ത്യ സഖ്യത്തിന്റെ പദ്ധതികള്‍ തകര്‍ക്കുമെന്ന് ഈ മണ്ണില്‍നിന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ മുന്നണി വോട്ട് ബാങ്കിന്റെ അടിമകളായി തുടരും. അവരുടെ വോട്ട് ബാങ്കിനെ സന്തോഷിപ്പിക്കാന്‍ മുജ്‌റ നൃത്തമാടും’- പ്രധാനമന്ത്രി പറഞ്ഞു.