അര്‍ജുനെ തേടി ഷിരൂരിലെ മണ്ണിനടിയിലേക്ക് ഇന്ത്യന്‍ ആര്‍മി; പ്രതിഷേധം കനത്തപ്പോള്‍ സൈന്യത്തെ വിളിച്ച് കര്‍ണാടക സര്‍ക്കാര്‍; രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചു

ഷിരൂരില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താന്‍ ഇന്നു സൈന്യം ഇറങ്ങും. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.
വേണുഗോപാല്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇന്നു രാവിലെ 6.30 മുതല്‍ തിരച്ചില്‍ പുനഃരാരംഭിച്ചിട്ടുണ്ട്.

അര്‍ജുന്റെ സഹോദരി കെ.സി. വേണുഗോപാലിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഡി.കെ. ശിവകുമാറിന്റെ സഹായം തേടിയത്. അപകടത്തെ സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് ഡി.കെ. ശിവകുമാര്‍ സൈന്യത്തിന് കൈമാറി.

സൈന്യത്തിനെ തിരച്ചിലിനായി വിളിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ശനിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഞായറാഴ്ച അതിരാവിലെ പുനരാരംഭിക്കും. രണ്ടാംഘട്ട റഡാര്‍ പരിശോധനയില്‍ ഒരു സിഗ്‌നല്‍കൂടി ലഭിച്ചു. ആകെ നാല് സിഗ്‌നലുകളാണ് ലഭിച്ചത്. ജിപിഎസ് പോയിന്റിനു മുകളിലാണ് സിഗ്‌നല്‍. ആദ്യഘട്ട പരിശോധനയില്‍ മൂന്നു സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോ?ഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.

കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ പുഴയിലും പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്പി നാരായണ പറഞ്ഞു. കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഷിരൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്നും കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകട സ്ഥലത്ത് എത്തും.