ജെഡിയു ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ച് കെ സി ത്യാഗി; നേതൃത്വവുമായി അതൃപ്തിയെന്ന് സൂചന

കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടികാട്ടിയിലാണ് രാജിയെന്നാണ് ദേശീയ നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നു. രാജീവ് രഞ്ജന്‍ പ്രസാദിനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. അതേസമയം നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് ത്യാഗിയുടെ രാജിയെന്നാണ് സൂചന.

ഇസ്രയേലിന് ഇന്ത്യ ആയുധം നല്‍കുന്നതില്‍ അടക്കം കെ സി ത്യാഗിയുടെ നിലപാട് ചര്‍ച്ചയായിരുന്നു. ഇസ്രയേലിന് ആയുധം നല്‍കുന്നത് ഇന്ത്യ നിര്‍ത്തണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം നിന്ന് സംയുക്ത പ്രസ്താവനയില്‍ കെ സി ത്യാഗി ഒപ്പിട്ടിരുന്നു. സമാജ് വാദി പാര്‍ട്ടി എംപി ജാവേദ് അലിഖാന്‍, ആംആദ്മി പാര്‍ട്ടി എംഎല്‍എ പങ്കജ് പുഷ്‌കര്‍, സഞ്ജയ് സിംഗ് എംപി. ഡാനിഷ് അലി, മീം അഫ്‌സല്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ച മറ്റു നേതാക്കള്‍.

ഇതില്‍ ഉള്‍പ്പെടെ കെ സി ത്യാഗി സ്വീകരിച്ച നിലപാട് പാര്‍ട്ടിലൈനിന് വിരുദ്ധമായിരുന്നു. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ത്യാഗി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും നേതാക്കള്‍ ആരോപിക്കുന്നു. ഇതിനിടെയാണ് വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് രാജി. കെസി ത്യാഗിക്ക് പകരം ചുമതല നല്‍കിയിരിക്കുന്നത് രാജീവ് രഞ്ജന്‍ പ്രസാദിനാണ്.