2024 ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം പോളിംഗ് ബൂത്തുകളിലേക്കെത്തും.
102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വലിയ പ്രതീക്ഷയിലാണ് ഇക്കുറി. കോൺഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റിലും വിജയിക്കുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ. അതേസമയം വൻ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജെപിയും അണ്ണാ ഡിഎംകെയും മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു.
Read more
ആദ്യഘട്ടത്തിന്‍റെ അവസാന പ്രചാരണ ദിനത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികൾ എത്തിയത്. രാഹുല്‍ ഗാന്ധിയും കർണാടകയിലും പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.