സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ മരണ തീയതി പരാമർശിച്ചതിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കൻ കൊൽക്കത്തയിലെ ഭവാനിപുർ പൊലീസ് രാഹുലിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റാണ് പരാതിക്കാധാരം.
ജനുവരി 23നായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. അന്നേ ദിവസം രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്നു കുറിച്ചിരുന്നു. പിന്നാലെ രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആർക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനിൽക്കുമെന്നും ആയിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങൾ കോൺഗ്രസ് മറച്ചുവയ്ക്കുകയാണെന്നും നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺഗ്രസ് മറച്ചുവെച്ചു. എന്നാൽ, രാഹുൽ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു.
Read more
രാഹുൽ ഗാന്ധി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതിയായി പങ്കുവച്ച ഓഗസ്റ്റ് 18നാണ് നേതാജിയുമായി വിയറ്റ്നാമിലെ ടുറെയ്നിൽ നിന്നു പുറപ്പെട്ട വിമാനം തായ്പേയിലെ തയ്ഹോക്കു വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ചു പറന്നുയരവേ തകർന്നു വീണതായി പറയപ്പെടുന്നത്.