ഇന്ത്യയിൽ എംപോക്സ്‌ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം; പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ്, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് നിർദേശം

ഇന്ത്യയിൽ ആർക്കും എംപോക്സ്‌ ഇല്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് എം പോക്സ് രോഗലക്ഷണങ്ങൾ കണ്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇയാളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദില്ലിയിലെ ആർഎംഎൽ, സഫ്ദർജംഗ്, ലേഡി ഹാർഡിങ് മുതലായ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് ഇന്ത്യയില്‍ സംശയകരമായ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത പനി, തലവേദന, പേശികള്‍ക്ക് വേദന, ദേഹമാസകലം തിണര്‍പ്പ് ഇതൊക്കെയാണ് രോഗ ലക്ഷണങ്ങള്‍. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും.

Read more