'മോദിയ്ക്ക് ദൈവവുമായി നേരിട്ട് ബന്ധം'; വിദ്വേഷവും കള്ളവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് രാഹുല്‍ ഗാന്ധി

ലോക്‌സഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് വിദ്വേഷവും ഭയവും കള്ളവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ല. ഹിന്ദുവിന്റെ പേരില്‍ രാജ്യത്ത് അക്രമവും വിദ്വേഷവും പടര്‍ത്തുന്നുവെന്നും രാഹുല്‍ സഭയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അക്രമകാരികളെന്ന് വിളിച്ചെന്നും അധിക്ഷേപിച്ചെന്നും ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാഹുലിന്റെ അധിക്ഷേപം ഗൗരവകരമാണെന്നും മാപ്പ് പറയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാഹുല്‍ ഗാന്ധി സഭയില്‍ പ്രസംഗിച്ചു തുടങ്ങിയത് പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു.

ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. ശിവന്റെ അഭയ മുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നം. ദൈവവുമായി മോദിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് രാഹുല്‍ സഭയില്‍ പരിഹസിച്ചു. ഗാന്ധിജിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ഒരു സിനിമയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനേക്കാള്‍ വലിയ അറിവില്ലായ്മയുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

ഇന്ത്യ മുന്നണിയെന്ന ആശയത്തെ കടന്നാക്രമിക്കുന്നുവെന്നും ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ശിവന്റെ ചിത്രം സഭയില്‍ ഉയര്‍ത്തിയതിനെ സ്പീക്കര്‍ എതിര്‍ത്തിരുന്നു. രാഹുല്‍ സഭയുടെ ചട്ടങ്ങള്‍ അനുസരിച്ച് സംസാരിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര മന്ത്രി അമിത്ഷായും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സഭയില്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് അഭയമുദ്രയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് പറഞ്ഞ അമിത്ഷാ രാഹുല്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.