കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം. അതേസമയം ഇന്ത്യയിൽ വിതരണം ചെയ്ത കോവിഷീൽഡ് വാക്സിന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയിരിക്കുന്നത്.

നേരത്തെ കോവിഡ് സർട്ടിഫിക്കറ്റിൽ മോദി ചിത്രം നൽകുന്നതിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ തള്ളിക്കളയുകയായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കോവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യുകെയിലെ കോടതിയെ അറിയിച്ചത്.

ആസ്ട്രസെനെകയുടെ വിശദീകരണം വന്നതോടെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കോവീഷീൽഡ് വാക്‌സിന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിയും എത്തിയിട്ടുണ്ട്. വാക്‌സിൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ.