നോട്ടയേക്കാള്‍ കുറവ് വോട്ടുകള്‍; മത്സരിച്ച സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റു; കറുത്ത കുതിരയാകുമെന്ന് പ്രവചനം പാളി; ജമ്മു കാശ്മീരില്‍ പാര്‍ട്ടിയുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ട് ഗുലാം നബി

ജമ്മു കാശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒറ്റ സീറ്റില്‍പോലും വിജയിക്കാന്‍ സാധിക്കാതെ വന്നതോടെ തന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡി.പി.എ.പി) പിരിച്ചുവിട്ടതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്.

ഡിപിഎപി ചെയര്‍മാനായ ഗുലാം നബി ആസാദ് സംസ്ഥാന, ജില്ല, ബ്ലോക്ക് കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടി യൂണിറ്റുകളും മുതിര്‍ന്ന നേതാക്കളുടെ സ്ഥാനങ്ങളും പിരിച്ചുവിട്ടതായി ചെയര്‍മാന്റെ സെക്രട്ടറി ബഷീര്‍ ആരിഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ കമ്മിറ്റികള്‍ യഥാസമയം പുനഃസംഘടിപ്പിക്കും.

കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് വിട്ട ശേഷമാണ് ആസാദ് തന്റെ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ലോക്സഭയിലും നിയമസഭയിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഗുലാം നബി ആസാദിന്റെ ഈ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 ല്‍ 23 സീറ്റുകളിലും മത്സരിച്ച ആസാദിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.

നിയമസഭ തിരഞ്ഞെടുപ്പില്‍ ആസാദിന്റെ പാര്‍ട്ടിയുടെ പകുതിയോളം സ്ഥാനാര്‍ഥികള്‍ക്കും നോട്ടയേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആസാദിന്റെ സ്വന്തം ജില്ലയായ ദോഡയിലെ ദോഡ വെസ്റ്റില്‍ പോലും ദയനീയ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. ഇതോടെയാണ് പാര്‍ട്ടി പിരിച്ചുവിട്ടിരിക്കുന്നത്.