നീറ്റ് യു.ജി പരീക്ഷ; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് 38 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

പരീക്ഷയിൽ 67 പേർക്ക് മുഴുവൻ മാർക്കു ലഭിച്ചത് സിലബസ് ലഘൂകരിച്ചതുകൊണ്ടാണെന്ന് എൻടിഎ സുപ്രീം കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇക്കാര്യവും സുപ്രീം കോടതി പരിഗണിക്കും. നീറ്റ് യു.ജി ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികളിൽ എൻ.ടി.എ, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവരോട് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഹർജികൾ വേനൽ അവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു. അതേസമയം നീറ്റ് യു.ജി, യു.ജി.സി. നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സി.ബി.ഐ.അന്വേഷണം പുരോഗമിക്കുകയാണ്. ബിഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇരുപതിലേറെ പേരെ ഇതുവരെ സി.ബി.ഐ. അറസ്റ്റുചെയ്തിട്ടുണ്ട്.