ആര്‍ക്കും കേവല ഭൂരിപക്ഷമില്ല, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി'; കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് , പബ്ലിക് ടിവി സര്‍വേ ഫലം പുറത്ത്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പബ്ലിക് ടിവി സര്‍വേ ഫലം പുറത്ത്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് 98-108 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് 85-95 സീറ്റും ജനതാദളിന് 28-33 സീറ്റും കിട്ടാം. 113 സീറ്റ് ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

നേരത്തെ സി വോട്ടര്‍ എബിപി നടത്തിയ അഭിപ്രായ സര്‍വേയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിന് ആണ് വ്യക്തമായ മുന്‍തൂക്കം. ബിജെപി 68 മുതല്‍ 80 വരെ സീറ്റുകളാണ് നേടുക.

എന്നാല്‍ കോണ്‍ഗ്രസ് ആകെയുളള 224 സീറ്റുകളില്‍ 115 മുതല്‍ 127 സീറ്റു വരെ നേടുമെന്നും സര്‍വേയില്‍ പ്രവചനമുണ്ട് കര്‍ണാടകയില്‍ ജെഡിഎസ് 23 മുതല്‍ 35 സീറ്റ് വരെ നേടും. മറ്റുളള കക്ഷികള്‍ രണ്ട് സീറ്റ് വരേയും നേടും.

നിലവിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാവുമെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടാമതായി വരുന്നത് നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മൂന്നാമത് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയെന്നുമാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ 3.2 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. 1.6 ശതമാനം പേര്‍ മാത്രമാണ് ബിജെപി അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനെ അനുകൂലിച്ചത്.