'പറഞ്ഞതെല്ലാം വസ്തുത, ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണം'; സ്പീക്കർക്ക് രാഹുലിന്റെ കത്ത്

ലോക്സഭയിലെ തന്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ പാർലമെൻ്റ് രേഖകളിൽ നിന്ന് നീക്കംചെയ്തതിനെതിരേ സ്പീക്കർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീക്കംചെയ്ത ഭാഗങ്ങൾ ചട്ടം 380ൻ്റെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത്. താൻ സഭയിൽ പറഞ്ഞതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

തൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ ‘നടപടിക്രമങ്ങളുടെ മറവിൽ’ ഒഴിവാക്കുന്നത് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തത്വത്തിന് വിരുദ്ധമാണെന്നും രാഹുൽ കത്തിൽ പറയുന്നു. വെട്ടിമാറ്റിയ കാര്യമറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും രാഹുൽ കത്തിൽ കുറിച്ചു. സഭയിലെ ഓരോ അംഗത്തിനും താൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകാനും ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. ആ അവകാശവും രാജ്യത്തെ ജനങ്ങളോടുള്ള കടമകളും നിർവ്വഹിക്കുന്നതായിരുന്നു തന്റെ പ്രസം​ഗം.

റൂള്‍ 380 പ്രകാരം ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളല്ല താന്‍ സഭയില്‍ പറഞ്ഞതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. യാഥാര്‍ഥ്യവും വസ്തുതകളും മാത്രമാണ് സഭയില്‍ പറയാന്‍ ശ്രമിച്ചത്. ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്ന സഭയിലെ ഓരോ അംഗത്തിനും ഭരണഘടനയുടെ 105 (1) അനുച്ഛേദം അനുശാസിക്കുംവിധത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ ഉയര്‍ത്തുക എന്നത് ഓരോ അംഗത്തിന്റെയും അവകാശമാണ്, രാഹുല്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് ഠാക്കൂറിൻ്റെ പ്രസം​ഗത്തിലെ ആരോപണങ്ങളും രാഹുൽ കത്തിൽ ചൂണ്ടികാട്ടി. അതിൽ മുഴുവൻ ആരോപണങ്ങൾ മാത്രമായിരുന്നിട്ടും ഒരുവാക്ക് മാത്രമാണ് ഒഴിവാക്കിയത്. ചിലർക്ക് നേരെ മാത്രമുള്ള നടപടി യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭയില്‍ എവിടെ മത്സരിച്ചാലും താങ്കള്‍ ജയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടും മുസ്ലിംലീഗും പോലുള്ള സംഘടനകളുടെ പിന്തുണയോടെയാണെന്ന് ആയിരുന്നു ഇന്നലത്തെ ഠാക്കൂറിൻ്റെ പ്രസംഗം.