പ്രധാന്‍മന്ത്രി ആവാസ് യോജന; പണവും പത്‌നിയും പോയത് 11 പേര്‍ക്ക്

സ്വന്തമായി പാര്‍പ്പിടമില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. രാജ്യത്തെ നിരവധി ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളുമാണ്. എന്നാല്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയെ കുറിച്ച് പുറത്തുവന്ന വിചിത്രമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ രാജ്യത്ത് ശ്രദ്ധ നേടുന്നത്.

ഉത്തര്‍പ്രദേശില്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ പണവും വാങ്ങി ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്‍മാര്‍ക്കൊപ്പം പോയതായാണ് പരാതി. മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള സ്ത്രീകളാണ് പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡുവും വാങ്ങി കാമുകന്മാര്‍ക്കൊപ്പം പോയത്.

ജില്ലയില്‍ നിന്ന് 11 സ്ത്രീകളാണ് ഇത്തരത്തില്‍ ആദ്യ ഗഡുവായ 40,000 രൂപയും വാങ്ങി ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് വീടുവിട്ടത്. കാമുകന്മാര്‍ക്കൊപ്പം പോയ സ്ത്രീകളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിന് പിന്നാലെ രണ്ടാം ഗഡു നല്‍കുന്നത് നിറുത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

ആവാസ് യോജനയിലൂടെ ലഭിക്കുന്ന ധനസഹായം ദുരുപയോഗം ചെയ്യുകയോ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയോ ചെയ്താല്‍ പണം തിരികെ വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. നേരത്തെയും ഉത്തര്‍പ്രദേശില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.