റഷ്യ, ഓസ്ട്രിയ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി; വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച

വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലും ഓസ്ട്രിയയിലുമാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക. ഔദ്യോഗിക ആവശ്യങ്ങൾക്കായി ജൂലൈ എട്ടു മുതൽ 10 വരെയാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം നാല്‍പത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓസ്ട്രിയൻ സന്ദർശനമെന്നതാണ് ശ്രദ്ധേയം.

22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ റഷ്യൻ സന്ദർശനം. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധം നേതാക്കൾ അവലോകനം ചെയ്യുമെന്നും പൊതുതാത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം റഷ്യ ഉച്ചകോടിക്ക് ശേഷം, പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. ജൂലൈ 9,10 തീയതികളിലാണ് സന്ദർശനം. വിയന്നയിലെത്തുന്ന പ്രധാനമന്ത്രി ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെയെ സന്ദർശിക്കുകയും രാജ്യത്തിൻ്റെ ചാൻസലർ കാൾ നെഹാമറുമായി ചർച്ചനടത്തുകയും ചെയ്യും. തുടർന്ന് ഇരുവരും ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരെ കാണും. 1983-ൽ ഇന്ദിരാഗാന്ധി നടത്തിയ സന്ദർശനത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്.