കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം ഖാർഗെയ്ക്കും സോണിയക്കും രാഹുലിനുമൊപ്പം

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകിട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാളെ കൽപ്പറ്റയിലെ റോഡ് ഷോയ്ക്ക് ശേഷം പത്രിക സമർപ്പിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും.

രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വൻവിജയമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ആവേശം രാജ്യതലസ്ഥാനത്തുമെത്തി. ഡൽഹിയിൽ പലയിടങ്ങളിലായി പ്രിയങ്ക ഗാന്ധിയുടെ നൂറുകണക്കിന് പോസ്റ്ററുകൾ പതിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചാരണത്തിനായി നിരവധി പ്രവർത്തകരും ഉടൻ വയനാട്ടിലേക്ക് തിരിക്കും.

പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം തുടങ്ങി. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും ഒപ്പം കൂടിയാൽ ചേലക്കരയിലും പാലക്കാട്ടും അത് കോൺഗ്രസിനെ ബാധിക്കും.