രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിയെ തൂക്കിയെറിഞ്ഞ് കോണ്‍ഗ്രസ്: ഗോരാഷ്ട്രീയം കത്തിയ അല്‍വാറിലും ബിജെപി പടിക്ക് പുറത്ത്

രാജസ്ഥാനില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വിജയം. രണ്ട് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടത്തിയ ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്  കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിരിക്കുന്നത്.

40 വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഒരു അധികാരത്തിലിരിക്കുന്ന പാര്‍ട്ടിഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. ഗോരാഷ്ട്രീയത്തിന്റെ പേരില്‍ കലാപങ്ങള്‍ പോലും ഉണ്ടായിട്ടുള്ള അല്‍വാറിലും അജ്മറിലും ബിജെപിയെ പടിക്ക് പുറത്ത് നിര്‍ത്തിയ തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2015ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും ബിജെപി വിജയിച്ചിരുന്നു.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ വിജയമെന്നാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗോരക്ഷാ രാഷ്ട്രീയം അവിടുത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

12 ഗോരക്ഷാ പൊലീസ് സ്റ്റേഷനുകളുള്ള ജില്ലയാണ് അല്‍വാര്‍. പശുക്കളുടെ സംരക്ഷണത്തിനായി വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളാണിത്.

39 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മൂന്നു മണ്ഡലങ്ങളിലുമായി 42 പേരാണു ജനവിധി തേടിയത്. അജ്മേറില്‍ 23, ആള്‍വാര്‍ 11, മണ്ഡല്‍ഗര്‍ 8 എന്നിങ്ങനെയാണു സ്ഥാനാര്‍ഥികളുടെ എണ്ണം. അജ്മേര്‍ എംപി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എംപി ചന്ദ്നാഥ്, മണ്ഡല്‍ഗര്‍ എംഎല്‍എ കീര്‍ത്തികുമാരി എന്നിവര്‍ കഴിഞ്ഞ വര്‍ഷം മരിച്ചതിനെ തുടര്‍ന്നാണ് മൂന്നിടങ്ങളിലും ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്ന മൂന്നിടങ്ങളിലും കോണ്‍ഗ്രസായിരുന്നു മുഖ്യ എതിരാളികള്‍. അതേസമയം ബംഗാളിലെ ഉലുബേരിയ ലോക്സഭ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് വിജയം.