'രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകും'; വിവാദ പരാമർശം നടത്തി ശിവസേന എംഎൽഎ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തി ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്ക്വാദ്. രാഹുലിന്റെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നാണ് സഞ്ജയ് ഗെയ്ക്ക്വാദിന്റെ വിവാദ പ്രസ്താവന. അതേസമയം എംഎൽഎയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശത്തിത്തിതിരെയാണ് സഞ്ജയ് ഗെയ്ക്ക്വാദ് രംഗത്തെത്തിയത്. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുൽ പറഞ്ഞതെന്ന് ഗെയ്ക്ക്വാദ് പറഞ്ഞു. ഇത് കോൺഗ്രസിന്‍റെ യഥാർത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിർക്കുന്ന അന്തർലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞു.

തുടർന്നാണ് രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് താൻ 11 ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞത്. മറാത്തികൾ, ധംഗർമാർ, ഒബിസി വിഭാഗത്തിലുള്ളവർ സംവരണത്തിനായി പോരാടുകയാണ്, എന്നാൽ സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞു. ഭരണഘടന ഉയർത്തിക്കാട്ടി ബിജെപി അത് മാറ്റുമെന്ന് വ്യാജ ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചെന്നും സഞ്ജയ് ഗെയ്ക്ക്വാദ് ആരോപിച്ചു.

രാജ്യത്തെ 400 വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസാണ് പദ്ധതിയിടുന്നതെന്നും ഗെയ്‌ക്‌വാദ് കൂട്ടിച്ചേർത്തു. അതേസമയം സഞ്ജയ് ഗെയ്ക്ക്വാദിന്റെ പരാമർശത്തെ തള്ളി മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ രംഗത്തെത്തി. മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ഘടക കക്ഷിയാണ് ബിജെപിയെങ്കിലും സംവരണം പുരോഗതിയെ ബാധിക്കുമെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞത് മറക്കാനാവില്ലെന്നും ബവൻകുലെ പറഞ്ഞു. സംവരണം നൽകുക എന്നാൽ വിഡ്ഢികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ബവൻകുലെ ആരോപിച്ചു. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിലുള്ളവരിലേക്ക് നെഹ്‌റു, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങൾ എത്തിക്കുമെന്നും ബവൻകുലെ കൂട്ടിച്ചേർത്തു.