മദ്യനയക്കേസിലെ ഇടക്കാലജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസം കൂടി ഇടക്കാലജാമ്യം നീട്ടി നൽകാനാണ് സുപ്രീംകോടതിയെ അരവിന്ദ് കെജ്രിവാൾ സമീപിച്ചത്. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് നിലവിൽ ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്.
ശരീരഭാരം ഏഴ് കിലോഗ്രാം കുറഞ്ഞെന്നും അതേസമയം കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതെന്നും പിഇടി-സിടി സ്കാൻ ഉൾപ്പെടെയുള്ള മെഡിക്കൽ ടെസ്റ്റുകൾ ആവശ്യമാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം നൽകരുതെന്ന ഇഡിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
കെജ്രിവാളിന് ജൂൺ നാല് വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു മുമ്പ് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി കോടതിയോട് അഭ്യർഥിച്ചിരുന്നത്. എന്നാൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ജൂൺ 1 തീയതി അവസാനിക്കുന്ന ജാമ്യം കഴിഞ്ഞ് ജൂൺ 2 ന് തീഹാർ ജയിലിൽ തിരികെ എത്താനായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉൾപ്പെട്ടെ ബെഞ്ച് ഉത്തരവിട്ടത്.
Read more
ഇടക്കാലജാമ്യം ലഭിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ത്യ മുന്നണിയ്ക്ക് വേണ്ടി കെജ്രിവാള് സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും ബിജെപിക്ക് എതിരെയും കടുത്ത ആക്രമണമായിരുന്നു നടത്തിയത്. എതിര് ശബ്ദങ്ങളില്ലാതാക്കിയും പാര്‍ട്ടിയിലെ തന്നെ നേതാക്കളെ വെട്ടിനിരത്തിയും അമിത് ഷായ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കുകയാണ് മോദി ചെയ്യുന്നത് എന്നും അരവിന്ദ് കെജ്രിവാള് ആരോപിച്ചിരുന്നു.