ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിന് ഇത്തവണ സീറ്റ് നിഷേധിച്ച് ബിജെപി. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിനാണ് പിതാവിന് പകരമായി ബിജെപി ഇത്തവണ സീറ്റ് നല്‍കിയത്.

തിരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപിയുടെ പുതിയ നീക്കം. ബ്രിജ് ഭൂഷണ്‍ കഴിഞ്ഞ മൂന്ന് തവണയും കൈസര്‍ഗഞ്ചില്‍ നിന്നാണ് പാര്‍ലമെന്റില്‍ എത്തിയത്. മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിന് സീറ്റ് നല്‍കിയത് വഴി ബ്രിജ് ഭൂഷണിന്റെ അതൃപ്തി മറികടക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ബല്‍റാംപൂര്‍, ഗോണ്ട എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ആറ് മണ്ഡലങ്ങളില്‍ വലിയ സ്വാധീനമുള്ള ബ്രിജ് ഭൂഷണെ ഒപ്പം നിറുത്താനാണ് ബിജെപി കരണ്‍ സിംഗിന് സീറ്റ് നല്‍കിയതെന്നാണ് ആക്ഷേപം. അതേസമയം 400ല്‍ ഏറെ സ്ത്രീകളെ പീഡിപ്പിച്ച പ്രജ്വല്‍ രേവണ്ണയ്ക്കായി മോദി വോട്ട് പിടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.