മഹാരാഷ്ട്രയില്‍ ആത്മീയ നേതാവ് സൂഫി ബാബയെ വെടിവെച്ചു കൊന്നു

മുസ്‍ലിം ആത്മീയ നേതാവ് മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടു. സൂഫി ബാബ എന്ന പേരിലറിയപ്പെടുന്ന അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഖാജാ സയ്യിദ് ചിസ്തി (35) ആണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. മഹാരാഷ്ട്രയില്‍ നാസിക് ജില്ലയിലെ യേവ്‌ലയില്‍ ടൗണിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. നാലു പേരടങ്ങിയ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

തലയ്ക്ക് വെടിയേറ്റ ഖാജാ സയ്യിദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ അക്രമിസംഘം സൂഫി ബാബയുടെ വാഹനവും തട്ടിയെടുത്താണ് കടന്നുകളഞ്ഞത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി യേവ്‌ല പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നും പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു.

നാസിക്കിലെ യേവ്‌ല ടൗണിലായിരുന്നു വർഷങ്ങളായി സൂഫി ബാബ താമസിച്ചിരുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അതേ സമയം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.