ഓഖി ചുഴലിക്കാറ്റിൽ കാണാതായ 72 പേരെ കൂടി കോസ്റ്റ് ഗാർഡ് കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായ 72 പേരെ കൂടി കോസ്റ്റ് ഗാർഡ് ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ അഞ്ച് ബോട്ടുകൾ തമിഴ്നാട്ടിൽ നിന്നുള്ളതും ഒന്ന് കേരളത്തിൽ നിന്നുള്ളതുമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകളിൽ 58 പേരും കേരളത്തിൽ നിന്നുള്ള ബോട്ടുകളിൽ 14 മത്സ്യതൊഴിലാളികളുമാണ് ഉള്ളത്.

ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ഇവരുടെ ബോട്ടുകൾ കണ്ടെത്തിയത്. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടില്ല. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ധനവും കോസ്റ്റ് ഗാർഡ് നൽകി. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ സ്വന്തം ബോട്ടുകളിൽ നാട്ടിലേക്ക് മടങ്ങാനാണ് മത്സ്യതൊഴിലാളികളുടെ തീരുമാനം.

കനത്ത കാറ്റിൽ ദിശതെറ്റി ബോട്ടുകൾ ലക്ഷദ്വീപ് തീരത്ത് എത്തുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികൾ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് കാണാതായവർക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ ഇവരെ കണ്ടെത്തിയത്. കാറ്റിൽ ദിശമാറിപ്പോയ മത്സ്യതൊഴിലാളികൾക്ക് വേണ്ടി കോസ്റ്റ് ഗാർഡും നേവിയും തെരച്ചിൽ തുടരുകയാണ്.