തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കര്‍ അറസ്റ്റില്‍

വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ അമ്മ മനോരമ ഖേദ്കര്‍ അറസ്റ്റില്‍. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് മനോരമ അറസ്റ്റിലായത്. ഇവരെ ജൂലൈ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മനോരമയും ഭര്‍ത്താവ് ദിലീപ് ഖേദ്കറും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

റായ്ഗഢ് ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന പരാതിയെ തുടര്‍ന്ന് മനോരമയ്ക്കെതിരെ പൂനെ ആന്റി കറപ്ഷന്‍ ബ്യൂറോയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂജ ഖേദ്കറിന്റെ കുടുംബം നടത്തിയ കൈയ്യേറ്റങ്ങള്‍ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചിരുന്നു.

പൂജയുടെ കുടുംബത്തിന്റെ പൂനെയിലുള്ള ബംഗ്ലാവിന് സമീപത്തെ നടപ്പാത കൈയ്യേറി നിര്‍മ്മിച്ച ചെറു പൂന്തോട്ടമാണ് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കൈയ്യേറ്റം ഒഴിപ്പിച്ചത്.ബംഗ്ലാവിന് മുന്നിലെ നടപ്പാത കൈയ്യേറി നിര്‍മ്മിച്ചിരുന്ന ചെറുപൂന്തോട്ടം നീക്കം ചെയ്യാന്‍ നേരത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ പൂജ ഖേദ്കറിന്റെ കുടുംബം ഇതില്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് കോര്‍പ്പറേഷന്‍ ബുള്‍ഡോസറുമായെത്തി കൈയ്യേറ്റം ഒഴിപ്പിച്ചത്. സിവില്‍ സര്‍വീസ് പ്രവേശനം നേടാനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെന്ന ആരോപണവും പൂജയ്ക്കെതിരെ ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലേക്ക് മടങ്ങിയെത്താന്‍ പൂജയോട് ഐഎഎസ് അക്കാദമി നിര്‍ദ്ദേശിച്ചിരുന്നു. സിവില്‍ സര്‍വീസ് പ്രവേശനത്തിനായി പൂജ സമര്‍പ്പിച്ച ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നായിരുന്നു ആരോപണം.