ഷുഗർ നില ഉയർന്നു; വിവാദങ്ങൾക്കൊടുവിൽ അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ നൽകി തിഹാർ ജയിൽ അധികൃതർ

വിവാദങ്ങൾക്കൊടുവിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇൻസുലിൻ നൽകി അധികൃതർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് ഇൻസുലിൻ നൽകിയത്. ഏറെ ദിവസം നീണ്ടുനിന്ന രാഷ്ട്രീയ വിവാദം അവസാനിപ്പിച്ചു കൊണ്ടാണ് ഇൻസുലിൻ നൽകാൻ അധികൃതർ തയ്യാറായത്.

അതേസമയം കെജ്‌രിവാളിന് ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷൻ അനുവദിക്കണമെന്ന ഹർജി വിചാരണക്കോടതി ഇന്നലെ തള്ളിയിരുന്നു. കെജ്‌രിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.

‘മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്, അദ്ദേഹത്തിന് ഇൻസുലിൻ വേണമായിരുന്നുവെന്ന് ഇന്ന് വ്യക്തമായി. എന്നാൽ കേന്ദ്രസർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബോധപൂർവ്വം ചികിത്സിക്കുന്നില്ല. പറയൂ ബിജെപിക്കാരേ! ഇൻസുലിൻ ആവശ്യമില്ലെങ്കിൽ നിങ്ങൾ ഇപ്പോൾ എന്തിനാണ് അത് നൽകുന്നത്?’- ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.

അതേസമയം, കെജ്‌രിവാളിന് ആരോഗ്യ പ്രശ്നമില്ലെന്നായിരുന്നു തിഹാർ ജയിൽ ഡയറക്ടർ സഞ്ജയ് ബെനി വാൾ പറഞ്ഞത്. മറ്റു തടവുകാരെ പോലെ സാധാരണ ജീവിതം നയിക്കുകയാണ് കെജ്‌രിവാൾ. ജയിലിലെ ആയിരത്തിനടുത്ത് തടവുകാർക്ക് പ്രമേഹമുണ്ട്. എന്നാൽ കെജ്‌രിവാളുമായി ബന്ധപ്പെട്ട് ഉയരുന്നത് രാഷ്ട്രീയ പ്രശ്നമാണ്. അതിലേക്ക് കടക്കാൻ ഇല്ലെന്നും ജയിൽ ഡയറക്ടർ സഞ്ജയ് ബെനി വാൾ പറഞ്ഞു.

ഡയബറ്റോളജിസ്റ്റുകളില്‍ നിന്നോ എന്‍ഡോക്രൈനോളജിസ്റ്റുകളില്‍ നിന്നോ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് ശരിയായ വൈദ്യസഹായം ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവരുടെ മാർഗം നിർദ്ദേശം അനുസരിച്ച് ഇൻസുലിനും മറ്റു ചികിത്സയും നൽകണമെന്ന് കോടതി വ്യക്തമാക്കി. അതേസമയം ജാമ്യത്തിനായി പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആരോപിച്ചിരുന്നു.