പെൺകുട്ടികൾ ലൈംഗികാഭിലാഷം നിയന്ത്രിക്കണമെന്നത് അനാവശ്യ പരാമര്‍ശം; കൽക്കട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

കൗമാരക്കാരായ പെൺകുട്ടികളോട് ലൈംഗികാഭിലാഷം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീംകോടതി. ഇത് അനാവശ്യ പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി വിധി റദ്ദാക്കിയത്. കഴിഞ്ഞ വർഷമാണ് ഇത്തരമൊരു ഉത്തരവ് കൽക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ചത്.

കല്‍ക്കട്ട ഹൈക്കോടതിയുടെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. പോക്‌സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിയിലായിരുന്നു വിവാദ പരാമർ‌ശം. കേസില്‍ പോക്സോ ആക്ട് പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവ് തെറ്റായ സൂചന നല്‍കുമെന്ന് വ്യക്തമാക്കിയാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നടപടി.

ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കൽക്കട്ട ഹൈക്കോടതി വിധി റദ്ദാക്കിയത്. ലൈംഗിക അതിക്രമത്തിന് വിധേയയായ പെണ്‍കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ബാലനീതി നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് യുവാവിനെതിരെ പോക്സോ നിയമം അനുസരിച്ചുള്ള ബലാത്സംഗക്കുറ്റം ചുമത്തിയത്. എന്നാല്‍ യുവാവിനെ കുറ്റവിമുക്തനാക്കി 2023 ഒക്ടോബർ 18 ന് കല്‍ക്കട്ട ഹൈക്കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. അതേസമയം ജഡ്ജിയുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളും പ്രഭാഷണങ്ങളും വിധിന്യായത്തിൽ അവതരിപ്പിച്ചതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു. ഈ പരാമർശം തീർത്തും അനുചിതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നാണിപ്പോൾ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തത്.