'രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല'; ട്രംപിന് വെടിയേറ്റതിൽ ആശങ്ക അറിയിച്ച് മോദി

യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് മോദി എക്‌സിൽ കുറിച്ചു.

‘എൻ്റെ സുഹൃത്ത് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകൾ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്ക്കും ഒപ്പമുണ്ട്’- മോദി എക്സിൽ കുറിച്ചു.

പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ട്രംപിൻ്റെ വലതുചെവിക്ക് വെടിയേറ്റു. സംഭവസ്ഥലത്ത് നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി സുരക്ഷിതനാക്കി.

ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് യുഎസിൽ സ്ഥാനമില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വിഷയത്തെ എല്ലാവരും അപലപിക്കേണ്ടതുണ്ട്. ട്രംപുമായി ഫോണിൽ സംസാരിച്ചതായും ബൈഡൻ വ്യക്തമാക്കി. ദ്രുത​ഗതിയിൽ നടപടിയെടുത്ത യുഎസ് സീക്രട്ട് സർവീസിനോടും മറ്റ് നിയമപാലകരോടും ഇവാങ്ക ട്രംപ് തന്റെ നന്ദി അറിയിച്ചു.