കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ കോടതിയിൽ

കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ കോടതിയിൽ. സംഭവത്തിൽ സിബിഐ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. കൊൽക്കത്തയിലെ വിചാരണ കോടതിയിലാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്.

കൊലപാതകത്തിൽ നിലവിൽ അറസ്റ്റിലായ ആശുപത്രി സിവിൽ വളണ്ടിയർ സഞ്ജീവ് റോയിക്ക് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു. നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച മുദ്രവച്ച കവറിലെ റിപ്പോർട്ടിലും കൂട്ടബലാത്സംഗ സാധ്യത സിബിഐ തള്ളിയതായി സൂചനയുണ്ടായിരുന്നു.

അതേസമയം സഞ്ജീവ് റോയി കൊലപാതകം നടന്ന ദിവസം ആശുപത്രിയിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ സഞ്ജീവ് റോയ് ഒറ്റയ്ക്കാണ്. സിബിഐയും കൊൽക്കത്ത പൊലീസും ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് ആർജി കർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ചാണ് ക്രൂര കൃത്യം നടന്നത്.