ഓര്‍ഡര്‍ ചെയ്തത് പനീര്‍, നല്‍കിയത് ചിക്കന്‍; സൊമാറ്റോയ്ക്ക് 55,000 രൂപ പിഴ

പനീര്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ചിക്കന്‍ ഡെലിവറി ചെയ്തതിന് ഓണ്‍ലൈന്‍ ഡെലിവറി ഫുഡ് ആപ്ലിക്കേഷനായ സൊമാറ്റോക്കും പൂനെയിലെ റസ്റ്റോറന്റിനും 55,000 രൂപ പിഴ. ഉപഭോക്തൃ കോടതിയാണ് പിഴയിട്ടത്. 45 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

വെജിറ്റേറിയന്‍ ഭക്ഷണമായ പനീര്‍ ബട്ടര്‍ മസാല ഓര്‍ഡര്‍ ചെയ്ത അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖിനു ചിക്കന്‍ കൊണ്ടുള്ള ഒരു വിഭവമാണു സൊമാട്ടോ എത്തിച്ചു നല്‍കിയത്. ഭക്ഷണം തിരിച്ചറിയാന്‍ കഴിയാതെ ഷണ്‍മുഖ് ഇതു കഴിച്ചു. രണ്ടുവട്ടം ഇതു സംഭവിച്ചു. ഇതേ തുടര്‍ന്നാണ് ഷണ്‍മുഖ് കോടതിയെ സമീപിച്ചത്.

തങ്ങളുടെ കമ്പനിയെ അപമാനിക്കാനാണു ഷണ്‍മുഖ് ശ്രമിക്കുന്നതെന്നും ഭക്ഷണത്തിന്റെ പണം തിരികെ നല്‍കിയിട്ടുണ്ടെന്നും സൊമാറ്റോ കോടതിയില്‍ വാദിച്ചു. ഹോട്ടലിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ സൊമാറ്റോയ്ക്കും ഹോട്ടലിനും പിഴവ് സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ഇരുവര്‍ക്കും പിഴ വിധിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.