'ജീവനും മരണത്തിനുമിടയിൽ തലകുത്തനെ'; യുഎസ് അമ്യൂസ്മെന്‍റ് പാര്‍ക്കിൽ 28 പേര്‍ റൈഡില്‍ തലകീഴായി കിടന്നത് 30 മിനിറ്റ്

യുഎസിലെ അമ്യൂസ്മെന്‍റ് പാര്‍ക്കിൽ 28 പേര്‍ റൈഡില്‍ തലകീഴായി കിടന്നത് 30 മിനിറ്റോളം. യുഎസിലെ ഒറിഗോണിലെ ഓക്സ് പാർക്കിലെ പെൻഡുലം റൈഡാണ് ആകാശത്ത് വച്ച് നിശ്ചലമായത്. ഈ സമയം റൈഡിലുണ്ടായിരുന്നവരെല്ലാം തലകീഴായി തൂങ്ങിക്കിടക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോകളില്‍ കാണാം.

പുതിയ സീസണിന്‍റെ ഉദ്ധഘാടന ദിവസമായ ജൂൺ 15 നാണ് അപകടമുണ്ടായത്. അറ്റ്മോസ്ഫിയര്‍ റൈഡ് ലംബമായി നില്‍ക്കുമ്പോള്‍ റൈഡർമാരുടെ സീറ്റ് തലകീഴായി മറിയുകയായിരുന്നു. തിരിച്ച് റൈഡ് ഭൂമിയിലേക്ക് എത്തുമ്പോള്‍ സീറ്റ് പൂര്‍വ്വസ്ഥിതിയിലാകും. ഇത്തരത്തിൽ റൈഡ് ആകാശത്ത് എത്തിയപ്പോള്‍ പെട്ടെന്ന് നിശ്ചലമായി. ഈ സമയം റൈഡില്‍ ഉണ്ടായിരുന്ന 28 പേരും ഏതാണ്ട് 30 മിനിറ്റോളം തലകുത്തനെ കിടന്നു.

വീഡിയോകളില്‍ ആളുകള്‍ നിലവിളിക്കുന്നതിന്‍റെ ശബ്ദങ്ങള്‍ കേള്‍ക്കാം. ഉച്ചയ്ക്ക് ശേഷം 3.5 മണിയോടെയായിരുന്നു അപകടം. പിന്നാലെ ഫയര്‍ ആന്‍റ് റെസ്ക്യു എമർജന്‍സി ടീമിനെ ബന്ധപ്പെടുകയും 3.20 ഓടെ എത്തിയ ഫയര്‍ ആന്‍റ് റെസ്ക്യു എമർജന്‍സി ടീം റൈഡര്‍മാരെ താഴെ ഇറക്കുകയായിരുന്നു.

ഒന്നാം ലോക രാജ്യങ്ങളിലെ പൊതുസ്ഥലങ്ങളുടെ കുറവുകള്‍ ഒരു പരിധിനി വരെ നികത്തിയത് അമ്യൂസ്മെന്‍റ് പാര്‍ക്കുകളായിരുന്നു. യൂറോപ്പിലും യുഎസിനും പ്രശസ്തമായ നിരവധി അമ്യൂസ്മെന്‍റ് പാര്‍ക്കുകളുണ്ട്. അവയിലെ പല അഡ്വഞ്ചര്‍ റൈഡുകളും ഏറെ അപകട സാധ്യത നിറഞ്ഞവയാണ്. ഏങ്കിലും ഇത്തരം അഡ്വഞ്ചർ റൈഡുകളോടാണ് ആളുകള്‍ക്ക് ഏറെ താത്പര്യവും.

Read more