ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

വെടിനിര്‍ത്തല്‍ കരാറിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ക്കായി തങ്ങള്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആയുധം താഴെവെച്ചാല്‍ ഹമാസ് നേതാക്കളെ ഗാസ വിടാന്‍ അനുവദിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കാബിനറ്റ് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി.

ഹമാസിനുമേലുള്ള സൈനിക സമ്മര്‍ദ്ദങ്ങള്‍ ഫലം കാണുന്നതായും നെതന്യാഹു അഭിപ്രായപ്പെട്ടു. ഹമാസിന്റെ സൈനിക-ഭരണനിര്‍വഹകണ ശേഷിയെ സൈനിക സമ്മര്‍ദ്ദങ്ങള്‍ തകര്‍ക്കുന്നുവെന്നും നെതന്യാഹു അറിയിച്ചു. ഈ സാഹചര്യം ബന്ദികളെ മോചിപ്പിക്കാന്‍ വഴിയൊരുക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഹമാസ് വെടിനിര്‍ത്തലിനായുള്ള തങ്ങളുടെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞതായും നെതന്യാഹു അറിയിച്ചു. ഹമാസ് ആയുധം താഴെവെക്കും. അവരുടെ നേതാക്കളെ പോകാന്‍ അനുവദിക്കും. ഗാസ മുനമ്പിന്റെ പൊതുവായ സുരക്ഷ ഞങ്ങള്‍ ഉറപ്പുവരുത്തും. ട്രംപിന്റെ നിര്‍ദ്ദേശമായ സ്വമേധയായുള്ള കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചു.