ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ചരിത്രത്തിലെ ഏറ്റവും ശക്തമായ നിലയിലെന്ന് ബൈഡന്‍; എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കണമെന്ന് മോദി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതല്‍ ശക്തവും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഡെലാവറിലെ വില്‍മിങ്ടണില്‍ ബൈഡന്റെ വസതിയിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദേഹം.

പ്രധാനമന്ത്രി മോദി, നമ്മള്‍ ഓരോ തവണ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും അത് വ്യത്യസ്തമായിരുന്നില്ലും ബൈഡന്‍ എക്‌സില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു.

പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ലോകം സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോഴാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ പങ്കിട്ട് ക്വാഡ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് മുഴുവന്‍ മനുഷ്യരാശിക്കും വളരെ പ്രധാനമാണ്. നാം ആര്‍ക്കും എതിരല്ല. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും ഉള്ള ബഹുമാനം, എല്ലാ പ്രശ്നങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നിവയെ എല്ലാവരും പിന്തുണയ്ക്കുന്നുവെന്ന് മോദി പറഞ്ഞു.