ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വൻ പണമൊഴുക്ക്; 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് റെക്കോഡ് തുക

24 മണിക്കൂറിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വന്നത് റെക്കോഡ് തുകയെന്ന് റിപ്പോർട്ട്. 2024ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെയാണ് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വൻ പണമൊഴുക്ക് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മാത്രം 24 മണിക്കൂറിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്ന റെക്കോർഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നത്.

ജോ ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം.
ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി ജോ ബൈഡന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പാർട്ടിയിലേക്കുള്ള പണമൊഴുക്ക്. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നൽകാൻ മടിച്ചവർ അടക്കം പണം നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

അതേസമയം 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന സംഭാവന തുകകളിലെ റെക്കോർഡ് നേട്ടമാണ് കമല ഹാരിസ് സ്വന്തമാക്കിയിട്ടുള്ളത്. 888000 പേരാണ് 200 ഡോളർ വച്ച ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി 24 മണിക്കൂറിനുള്ളിൽ നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. കമലാ ഹാരിസിന് സാധാരണക്കാരിൽ നിന്ന് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ഇത് വ്യക്താമാക്കുന്നതെന്നാണ് പാർട്ടി വക്താക്കൾ വിശദമാക്കി.