തുടര്‍ച്ചയായ പ്രഹരങ്ങളില്‍ മാനം പോയി; ഹിസ്ബുള്ള തലവന്‍ ഇന്ന് രാജ്യത്തെ അഭിസംബോധനചെയ്യും; ഇസ്രായേലിനെതിരെ പൂര്‍ണ്ണയുദ്ധം പ്രഖ്യാപിച്ചേക്കും

ലെബനനിലെ സായുധ വിഭാഗത്തിനെതിരെ തുടരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഹിസ്ബുള്ള തലവന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുല്ല ഇന്നു വൈകിട്ട് അഞ്ചിന് ടെലിവിഷനിലൂടെയാണ് ലെബനനിലെ സായുധവിഭാഗങ്ങളോട് സംസാരിക്കുക.

വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ പൂര്‍ണ യുദ്ധത്തിലേക്ക് എത്തിക്കുമെന്ന ആശങ്കയുണ്ട്. ഗസ്സയിലെ കുരുതി നിര്‍ത്താതെ ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. പേജര്‍ ആക്രമണം ഇസ്രായേലിനെതിരായ ഓപറേഷനില്‍ തങ്ങളുടെ ദൃഢനിശ്ചയം വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് ഹിസ്ബുള്ള ഹ്രസ്വ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

ആരോഗ്യ ജീവനക്കാരും കുട്ടികളും ഉള്‍പ്പെടെ 12 പേരാണ് പേജര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കൊല്ലപ്പെട്ടത്. 2800ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 300 പേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിക്കുന്നതിനു മുമ്പ് ഏകദേശം 10 സെക്കന്‍ഡ് നേരം പേജറുകള്‍ ബീപ് ചെയ്തിരുന്നു. സാധാരണ മെസേജ് വരുമ്‌ബോഴുള്ള ശബ്ദമാണിത്. മെസേജാണെന്ന് കരുതി പലരും വായിക്കാന്‍ മുഖത്തോട് ചേര്‍ത്തുപിടിച്ചപ്പോഴാണ് സ്‌ഫോടനം നടന്നത്. അതുകൊണ്ടുതന്നെ കണ്ണിന് പലര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.