ഇന്ത്യയുടെ സാമ്പത്തിക സഹായം പ്രധാനം; മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ല; ചൈനയുമായി കരാറുകളില്ലെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരിക്കലും ഉണ്ടാകാതെ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന ഉറപ്പുമായി മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ചൈനയുമായി തങ്ങള്‍ക്ക് സൈനിക കരാറുകളൊന്നുമില്ല. മാലദ്വീപിലേക്ക് വിദേശസൈനികരെ അനുവദിക്കില്ലെന്നതും ഞങ്ങളുടെ തീരുമാനമാണ്. ഇന്ത്യയുടെ സാമ്പത്തിക സഹായം മാലദ്വീപിന് സുപ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതിനു പിന്നാലെയാണ് മുയിസുവിന്റെ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്.

മുയിസു ചൈനയില്‍ പോയതുപോലെ തുര്‍ക്കിയും സന്ദര്‍ശിച്ചിരുന്നു. സൗകര്യം കണക്കിലെടുത്തായിരുന്നു ആ സന്ദര്‍ശനം. ഇന്ത്യ സന്ദര്‍ശിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇരുകൂട്ടരുടേയും സൗകര്യം കണക്കിലെടുത്ത് ഏറ്റവും സൗകര്യപ്രദമായി ദിവസത്തേക്ക് സന്ദര്‍ശനം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ മാലദ്വീപിലെ മന്ത്രിമാരടക്കം സാമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. മാലദ്വീപിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ റദ്ദാക്കിയാണ് ഇന്ത്യക്കാര്‍ ഇതിന് മറുപടി നല്‍കിയത്. തുടര്‍ന്ന് മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.