മോദി റഷ്യയില്‍ പോയത് വെറുംകൈയോടെ മടങ്ങാനല്ല; അത്താഴ വിരുന്നിനിടെ നിര്‍ണായക നയതന്ത്ര നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ നിര്‍ണായക നയതന്ത്ര നീക്കം. റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം രാത്രി വ്‌ളാഡിമിര്‍ പുടിനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

മൂന്നാം തവണും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മോദി രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായാണ് മോസ്‌കോയിലെത്തിയത്. നേരത്തെ രണ്ട് ഇന്ത്യക്കാര്‍ റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ സൈന്യത്തിനൊപ്പം നിരവധി ഇന്ത്യക്കാരുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മലയാളികള്‍ ഉള്‍പ്പെടെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ട് റഷ്യയിലെത്തി യുദ്ധമുഖത്ത് പെട്ടുപോയ ഇന്ത്യക്കാര്‍ ഇരുപതിലേറെയാണ്. ഇവരെല്ലാം തന്നെ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്യപ്പെട്ട് റഷ്യയിലെത്തിയവരാണ്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും റഷ്യയിലെത്തി യുദ്ധമുഖത്ത് കുടുങ്ങിയ യുവാക്കളുടെ വീഡിയോ ഈ വര്‍ഷം ആദ്യം പുറത്തുവന്നിരുന്നു.