മോദി ഒരു അതിശയമെന്ന് പുകഴ്ത്തിയിട്ടും രക്ഷയില്ല; ട്രംപിന്റെ കൂടിക്കാഴ്ച്ച ക്ഷണത്തില്‍ പ്രതികരിക്കാതെ ഇന്ത്യ; പ്രധാനമന്ത്രി അമേരിക്കയിലേക്ക്

അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇന്ത്യ. ക്വാഡ്, യുഎന്‍ ഉച്ചകോടികള്‍ക്കായി അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും,
മോദി ഒരു അതിശയമാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ഈ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോദിയെ കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് പറഞ്ഞത്. ഇതിനോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെയും തയാറായിട്ടില്ല.

മോദി-ട്രംപ് കൂടിക്കാഴ്ച എന്നാകും എന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളും ഇതുവരെയും പുറത്തുവന്നിട്ടില്ല. ട്രംപിനൊപ്പം കമല ഹാരിസിനെയും പ്രധാനമന്ത്രി കാണുമോ എന്നതും വ്യക്തമല്ല.

സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. മോദിയുടെ യുഎസ് സന്ദര്‍ശനം 21 മുതല്‍ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പ്രസിഡന്റായിരിക്കെ ട്രംപും (20172021) മോദിയും തമ്മില്‍ ശക്തമായ ബന്ധമായിരുന്നു.

ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്‌തേ ട്രംപ്’ എന്നീ പരിപാടികള്‍ വലിയ ചര്‍ച്ചയായി. പ്രതിരോധ മേഖലയില്‍ തന്ത്രപരമായ സഹകരണത്തിലൂടെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതില്‍ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇടയ്ക്കിടെയുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലും, ബന്ധം സുരക്ഷിതമായി കൊണ്ടുപോകാന്‍ മോദിയും ട്രംപും ശ്രദ്ധിച്ചു.