ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമന്ത്രിയെ വലിച്ച് താഴെയിടും; ഭീഷണിയുമായി ഇസ്രയേലിലെ മന്ത്രിമാര്‍; നിലപാട് കടുപ്പിച്ച് നെതന്യാഹു

കൂട്ടക്കുരുതി നടത്തിയ ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇസ്രയേല്‍ മന്ത്രിമാര്‍. ഗയിലും റാഫയിലും വെടിനിര്‍ത്തിയാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ മന്ത്രിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭയെ തന്നെ താഴെയിടുമെന്നാണ് ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിറും വ്യക്തമാക്കി.

ഇതോടെ, ഹമാസ് പൂര്‍ണമായും തകര്‍ന്നാല്‍ മാത്രമേ ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ളൂവെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ സൈനിക, ഭരണശേഷികള്‍ തകര്‍ക്കുക, ബന്ദികളുടെ മോചനം എന്നീ ലക്ഷ്യങ്ങള്‍ നേടുന്നത് വരെ യുദ്ധം അവസാനിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും രാജ്യം തയാറല്ലന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഗസ്സയില്‍ 24 മണിക്കൂറിനിടെ 60 പേര്‍ കൂടി കൊല്ലപ്പെട്ടു. 220 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മരണസംഖ്യ 36,439 ആയി. പരിക്കേറ്റവര്‍ 82,627. ഗസ്സയില്‍ പട്ടിണി മരണം വ്യാപകമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍ ഗസ്സയില്‍ ദിവസങ്ങള്‍ക്കിടെ മാത്രം 30 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.