'നിനക്ക് പറ്റില്ലെങ്കില്‍ വേണ്ട, അമ്മയായാലും മതി'; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീനിതി

ഒരിക്കല്‍ തനിക്കുണ്ടായ ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി തമിഴ് നടി ശ്രീനിതി. താന്‍ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ശ്രീനിതിയുടെ വാക്കുകള്‍. താന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ നേരിട്ട മോശം അനുഭവമാണ് താരം വെളിപ്പെടുത്തിയത്.

ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. വലിയൊരു താരം അഭിനയിക്കുന്ന ചിത്രമായിരുന്നു അത്. അതിനാല്‍ ആ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ അവസരമായിരിക്കും എന്ന് കരുതി. പിന്നാലെ തന്നെ ഓഡിയഷന് വിളിച്ചു. അപ്പോള്‍ നിര്‍മ്മാതാവിനേയും സംവിധായകനേയും പ്രതിനിധീകരിക്കുന്ന വ്യക്തി കുറച്ച് അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞു.

അപ്പോള്‍ എനിക്ക് ആ വാക്കിന്റെ അര്‍ത്ഥം മനസിലായില്ല. അതിനാല്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ റെഡിയാണെന്നും തരുന്ന ഏത് റോളും ചെയ്യാന്‍ തയ്യാറാണെന്നും പറഞ്ഞു. പക്ഷെ താനുദ്ദേശിച്ച അഡ്ജസ്റ്റ്‌മെന്റ് എന്നത് ലൈംഗിക ബന്ധത്തിന് തയ്യാറാവുക എന്നതാണെന്ന് അയാള്‍ വ്യക്തമാക്കി. അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി.

ഈ സമയം എനിക്കൊപ്പമുണ്ടായിരുന്ന അമ്മ അയാളോട് ദേഷ്യപ്പെട്ടു. തങ്ങള്‍ അത്തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെന്ന് അമ്മ അയാളോട് പറഞ്ഞു. പക്ഷെ അയാള്‍ വിടാന്‍ തയ്യാറായില്ല. അമ്മയായാലും മതി എന്നാണ് അയാള്‍ പറഞ്ഞത്. അതോടെ ആ അവസരം വേണ്ടെന്ന് വച്ചു. ഇത്തരം അനുഭവങ്ങള്‍ മൂലം താന്‍ ഇത്തരക്കാരെ നേരിടുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചെന്നും ശ്രീനിതി പറഞ്ഞു.