'ശസ്ത്രക്രിയയ്ക്ക് ഡോക്ടർ ഉപയോഗിച്ചത് 'പേനാക്കത്തി'; അതും ഉച്ചയ്ക്ക് പഴങ്ങൾ മുറിക്കാൻ ഉപയോഗിച്ചത്

ഇംഗ്ലണ്ടിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഡോക്ടർ പേനാക്കത്തി ഉപയോഗിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ഡോക്ടർ സ്വിസ് ആര്‍മിയുടെ പേനാക്കത്തി ഉപയോഗിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. സര്‍ജിക്കൽ ബ്ലൈഡ് കിട്ടാത്തതിനെ തുടർന്നാണ് ഡോക്ടർ പേനാക്കത്തി ഉപയോഗിച്ചത്.

ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടിയന്തര സർജറി ആയതുകൊണ്ട് സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതായപ്പോള്‍ സ്വിസ് ആര്‍മിയുടെ പേനാക്കത്തി ഉപയോഗിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച പേനാക്കത്തി ഡോക്ടര്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചിരുന്നതാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രോഗി സുഖം പ്രാപിച്ചെങ്കിലും രോഗിയുടെയോ സർജന്‍റെയോ ഐഡന്‍റിറ്റി ഇതുവരെയും സ്ഥാപനം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സംഭവം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും ഒരിക്കലും ഒരു പേനാക്കത്തി അണുവിമുക്തമല്ലെന്നും മുൻ കൺസൾട്ടന്‍റ് സർജനുമായ പ്രൊഫസർ ഗ്രെയിം പോസ്റ്റൺ പറഞ്ഞു. പേനാക്കത്തി ഒരു ഓപ്പറേറ്റിംഗ് ഉപകരണമല്ലെന്നും എല്ലാ കിറ്റുകളും ഓപ്പറേഷന്‍ തീയറ്ററില്‍ ഉണ്ടായിരുന്നിരിക്കണമെന്നും ഗ്രെയിം പോസ്റ്റൺ പറഞ്ഞു. അതേസമയം സംഭവം പുറത്തറിഞ്ഞതോടെ വിഷയം വിവാദമായിട്ടുണ്ട്.