ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ തോറ്റുപോകുന്നത് ഇവന് മുന്നില്‍; സഹായം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ഫിന്‍ലന്‍ഡും

രാജ്യത്തെ കോഴിമുട്ട ക്ഷാമത്തില്‍ വലഞ്ഞ് അമേരിക്ക. യുഎസിലെ കോഴിമുട്ട ക്ഷാമവും വിലക്കയറ്റവും നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ മുട്ട ഇറക്കുമതിയ്ക്കായി യുഎസ് സമീപിച്ച രാജ്യങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. ഇറക്കുമതിക്കായി ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെയാണ് യുഎസ് സമീപിച്ചത്.

എന്നാല്‍ ഫിന്‍ലന്‍ഡ് അമേരിക്കയുടെ ആവശ്യം നിരസിക്കുകയായിരുന്നു. തങ്ങള്‍ കയറ്റിയയ്ക്കുന്ന മുട്ടയ്ക്ക് വിപണി ലഭിക്കുന്നതുമായി സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും ഉണ്ടായില്ലെന്ന് കാണിച്ചാണ് ഫിന്‍ലന്‍ഡ് കയറ്റുമതി നിഷേധിച്ചത്. ഫിന്‍ലന്‍ഡിന് നിലവില്‍ യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്യാനാവശ്യമായ അനുമതിയില്ല.

തങ്ങള്‍ മുട്ട കയറ്റുമതി ചെയ്താലും അമേരിക്കയിലെ പ്രതിസന്ധി അവസാനിക്കില്ലെന്നും ഫിന്നിഷ് പൗള്‍ട്രി അസോസിയേഷന്‍ ഡയറക്ടര്‍ വീര ലഹ്റ്റില പറഞ്ഞു. യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്യാനാവശ്യമായ അനുമതി നേടിയെടുക്കാനും വലിയ ശ്രമം ആവശ്യമാണ്. ഇതും യുഎസിന്റെ ആവശ്യം നിഷേധിക്കാന്‍ കാരണമായി ഫിന്‍ലന്‍ഡ് പറയുന്നു.

Read more

മുട്ട പ്രതിസന്ധിയെ തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധനചെയ്തുള്ള ആദ്യ പ്രസംഗത്തില്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുട്ടവിലയെക്കുറിച്ചും സംസാരിക്കേണ്ടിവന്നിരുന്നു. ട്രംപിന്റെ വിദേശ നയത്തിലെ പാളിച്ചകളാണ് ഫിന്‍ലന്‍ഡ് മുട്ട നിഷേധിച്ചതിന് കാരണമായി സോഷ്യല്‍ മീഡിയകളിലെ വിലയിരുത്തലുകള്‍.